ഡൽഹി: വീണ്ടും റിപ്പോ റേറ്റ് കുറച്ച് ആർബിഐ. ആർബിഐ റിപ്പോ നിരക്ക് 5.25% ആയി കുറച്ചു. റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഭവന, വാഹന വായ്പാ പലിശനിരക്കുകളിൽ കുറയും.
കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോ നിരക്കിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായിരുന്നു ഇതിനു പുറമെയാണ് ഇപ്പോൾ 0.25 ശതമാനത്തിന്റെ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റിലും ഒക്ടോബറിലും പുറത്തുവന്ന പണനയത്തിനു സമാനമായി ആർബിഐയുടെ പണനയം ഇത്തവണയും ന്യൂട്രൽ ആയി നിലനിർത്തിയെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
LAF (ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി) പ്രകാരമുള്ള എസ്ടിഎഫ് (സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി) നിരക്ക് 5% ആയും എംഎസ്എഫ് (മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി) ഉം ബാങ്ക് നിരക്കും 5.5% ആയി ക്രമീകരിക്കും.
ഈ വർഷം ഫെബ്രുവരി മുതൽ ജൂൺ വരെ റിപ്പോ റേറ്റുകൾ തുടർച്ചയായി കുറഞ്ഞ് 5.5 ൽ എത്തിയിരുന്നു. ഫെബ്രുവരിയിൽ ഇത് 6.5 ആയിരുന്നു. ഫെബ്രുവരിയിലും ഏപ്രിലും ജൂണിലുമായി മൂന്ന് ഘട്ടങ്ങളിലായാണ് റിപ്പോ റേറ്റ് ഒരു ശതമാനം കുറച്ചത്. തുടർന്ന് രണ്ട് മൊണിറ്ററി പോളിസി കമ്മിറ്റികൾ നിരക്ക് 5.5% ൽ തന്നെ നിലനിർത്തിയതിന് ശേഷമാണ് ഇപ്പോൾ നിരക്ക് വീണ്ടും 0.25 ശതമാനം കുറച്ചത്.
രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശനിരക്കായ റിപ്പോ റേറ്റിലുള്ള വ്യത്യാസം സാധാരണക്കാർക്ക് ലഭിക്കുന്ന വായ്പാ പലിശയിലും മാറ്റമുണ്ടാക്കും. റിപ്പോ റേറ്റുകൾക്ക് ഫെബ്രുവരി മുതൽ കുറവു വന്നതോടെ രാജ്യത്തെ ബാങ്കുകളും വായ്പകൾക്ക് പലിശനിരക്ക് കുറച്ചിരുന്നു. പണപ്പെരുപ്പം എക്കാലത്തെയും താഴ്ന്ന നിരക്കായ 0.25 ശതമാനമായി കുറഞ്ഞതോടെയാണ് റിപ്പോ റേറ്റ് വീണ്ടും കുറയ്ക്കാൻ ആർബിഐ തയ്യാറായത്.
















